കൊല്ലത്ത് 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുമ്മിൾ വട്ടത്താമര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് ആണ് മരിച്ചത്. ഭർത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് പുലർച്ചെയോടെയാണ് ജന്നത്തിനെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാർ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.
ബന്ധുക്കളെത്തി ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. തുടർന്ന് കടയ്ക്കൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ജന്നത്തിന്റെ ഫോൺ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുൻപാണ് റാസിഫ് വിദേശത്തേക്ക് പോയത്.

