
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് റീജനല്‍ സെന്‍സര്‍ ബോര്‍ഡ്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്.
ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു,
റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.
അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ്. അഡ്വക്കേറ്റ് വി സന്ദീപ് കുമാറാണ് സിനിമക്കെതിരെ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം പൊതുവേ നടത്താറില്ല. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചാല്‍ മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കാനാകും. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കണമോ എന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റിവ്യൂ കമ്മിറ്റിയാണ്.

