ഉത്തർപ്രദേശിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്നു വിവാദമായ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.ഉത്തർപ്രദേശ് മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. കുട്ടിയുടെ അച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും ഇവർക്കെതിരെ നിസ്സാര വകുപ്പുകളോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഐപിസി 323,504 എന്നീ വകുപ്പുകളാണ് നിലവിലുള്ളത്.ചെറിയ സംഭവത്തെ പെരുപ്പിച്ചു കാട്ടുകയാണെന്നായിരുന്നു സ്കൂൾ ഉടമ കൂടിയായ അധ്യാപികയുടെ പ്രതികരണം. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോടു പറഞ്ഞതെന്നുമാണ് വിശദീകരണം.
ഉത്തർപ്രദേശിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിച്ച സംഭവം;സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

