യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി. സാധ്യമെങ്കിൽ ഇന്നു തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ കോടതി കാപ്പന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല അപേക്ഷ പരിഗണിച്ചത്. ഭാര്യ റൈഹാനത്ത് അഭിഭാഷകൻ വിൽസ് മാത്യു വഴി നൽകിയ കത്തിൽ വാദംകേൾക്കുകയായിരുന്നു ബെഞ്ച്. കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. കേരള പത്രപ്രവർത്തക യൂനിയന്റെ(കെയുഡബ്ല്യുജെ) ഹരജിയും ബെഞ്ച് പരിഗണിച്ചു.