ബസ് ചാർജ് വർധനവ് ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതാണ്. അത് എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധന സർക്കാർ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. പുതിയതായി ഒരുറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ചാർജ് വർധനയിലടക്കം ഈ മാസം 30 ന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്തെ സ്വകാര്യ ബസ് സമരംപിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്
ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചത്,പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല;ആന്റണി രാജു

