കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ സഹോദരിയുടെ ഭർത്താവ് വൈശാഖൻ തടമ്പാട്ടുതാഴം (36 വയസ്സ്) പോലീസ് അറസ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊലപാതകത്തിന് ശേഷം ആളുകളിൽ സംശയം ഉണ്ടാകാതിരിക്കാനായി പ്രതി തന്റെ ഭാര്യയെയും കൂട്ടി മരിച്ച പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
സിസിടിവി ദൃശ്യങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. എലത്തൂർ എസ്.എച്ച്.ഒ രാജീവിന്റെയും സംഘത്തിന്റെയും അതിസമർത്ഥമായ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്.
പ്രതി സ്വന്തം ഭാര്യയുടെ അനിയത്തിയെ 16 വയസ്സുമുതൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം നടന്നതിനാൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതിലും ഭീകരമായ കണ്ടെത്തലായി, കൊലപാതകം നടത്തിയതിന് ശേഷവും പ്രതി മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
കഴിഞ്ഞ 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മോയിക്കര ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപും നിരവധി സങ്കീർണ്ണ കേസുകൾ വിജയകരമായി തെളിയിച്ച വ്യക്തിയാണ്.
അതിവിദഗ്ധമായി തെളിയിച്ച കേസിൽ അന്വേഷണം ഉദ്യോഗസ്ഥനായ കെ ആർ രഞ്ജിത്ത്, എസ് ഐ സഹദ്, എസ് ഐ സരീഷ്, എസ് ഐ വിഷ്ണു തുടങ്ങിയവർ ഉണ്ടായിരുന്നു.

