ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റാൻ കർണാടക സർക്കാർ. രാമനഗരയെ ‘ബെംഗളൂരു സൗത്ത്’എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു .രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽപ്പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കും . കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ ഇത് ഡികെയുടെ റിയൽ എസ്റ്റേറ്റ് മെച്ചപ്പെടുത്താനുള്ള നീക്കമാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. 2007 ആഗസ്തിൽ ജെഡി(എസ്)-ബിജെപി സഖ്യത്തിന് കീഴിലാണ് രാമനഗര ജില്ല രൂപീകൃതമായത്.ജില്ലയിൽ രാമനഗര, ചന്നപട്ടണ, മഗഡി, കനകപുര താലൂക്കുകൾ ഉൾപ്പെടുന്നു, ജില്ലയുടെ ആസ്ഥാനം ബെംഗളൂരു നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ്.
രാമനഗരയുടെ പേര് മാറ്റാൻ ഡികെ ശിവകുമാർ; ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യും

