ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ – ചൈന ചർച്ചയിൽ വിശദീകരണവുമായി കേന്ദ്രം. നേരത്തെ, ചർച്ചക്കായി അഭ്യർത്ഥന നടത്തിയത് ഇന്ത്യയാണെന്ന് ചൈന പറഞ്ഞിരുന്നു എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. ഉഭയകക്ഷി ചർച്ചക്കായി ചൈനയുടെ അഭ്യർത്ഥന നേരത്തേ നിലവിലുണ്ടായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.
ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയത്. അനൗപചാരികമായ ചർച്ചയാണ് നടന്നതെന്ന് പിന്നീട് അറിയിച്ചിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ചൈന സേനകൾക്കിടയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ധാരണയായതായും രാജ്യങ്ങൾ തമ്മിലുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന നടപടികൾ വേഗത്തിലാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു.
പിന്നീട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് ചർച്ച നടന്നത് എന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് പൊതുതാത്‌പര്യങ്ങൾ നിറവേറ്റുമെന്നും അത് ലോകത്തിന്റെയും മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകരമാണെന്നും മോദിയുമായുള്ള സംഭാഷണത്തിൽ ഷി ജിൻ പിങ്ങ് പറഞ്ഞതായും പത്രക്കുറിപ്പിൽ ഉണ്ടായിരുന്നു.
കൂടിക്കാഴ്ചക്കിടെ ഇരുനേതാക്കളും പരസ്പരം ഹസ്തദാനം ചെയ്യുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി എഎന്‍ഐ പുറത്ത് വിട്ടിരുന്നു. അതേസമയം ഉച്ചകോടിയിലെ പ്ലീനറി സെഷന്റെ ഭാഗമായുള്ള ഫോട്ടോയില്‍ രണ്ട് പേരും അകലം പാലിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ബാലിയില്‍ നടന്ന ജി20 നേതാക്കളുടെ അത്താഴത്തിനിടെ ഇരുനേതാക്കളും സംസാരിച്ചിരുന്നു. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച്ച നടത്തുന്നത് അന്നായിരുന്നു.

