പാ രഞ്ജിത്ത് ആര്യ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സര്‍പാട്ട പരമ്പരയെ പ്രശംസിച്ച് നടൻ കാർത്തി. സിനിമ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നത് പോലെയാണെന്നും ഓരോ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആര്യയുടെ റോളിൽ കാർത്തിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസിൽ കാർത്തിയായിരുന്നു നായകൻ. മദ്രാസിന്റെ ചിത്രീകരണത്തിന് മുന്നേ തന്നെ സര്‍പാട്ടയുടെ കഥ കാർത്തിയോട് പറഞ്ഞിരുന്നെങ്കിലും അഭിനയിക്കുവാൻ താരം തയ്യാറായില്ല. പിന്നീട് സര്‍പാട്ടയുടെ കഥയുമായി സൂര്യയെ സമീപിച്ചെങ്കിലും അദ്ദേഹവും അഭിനയിക്കുവാൻ വിസമ്മതിച്ചിരുന്നു.
‘സര്‍പാട്ട തുടക്കം മുതൽ തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അത്ഭുതത്തോടെ തന്നെ നമ്മളെ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു. ഓരോ കഥാപാത്രവും മോഹിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു. മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’, കാർത്തി പറഞ്ഞു.
ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
സര്‍പാട്ടയുടെ സംവിധാനം, അഭിനയം, ആക്ഷൻ, സംഗീതം എന്നിവ ഒന്നിനൊന്ന് മികവ് പുലർത്തിയതായി തമിഴകത്തെ താരങ്ങളും സംവിധായകരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കബിലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ വമ്പൻ മേക്കോവറിലാണ് ചിത്രത്തിൽ എത്തിയത്.