വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതില്‍ വിമര്‍ശനവുമായി വിഡി സതീശൻ. അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അഭിപ്രായം അറിയിച്ചത്. “വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ലെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.
കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് മതിയായ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാർഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.
SFI ക്രിമിനലുകൾക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ട. സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാൻ, എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം വാങ്ങി പ്രവർത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്.
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.

