കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. വന്ദനയുടെ കൊലപാതകത്തിൽ പോലീസ് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്നും വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.
പരുക്കേറ്റ അക്രമി സന്ദീപിനെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.
പോലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്നും കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശർമ്മ വ്യക്തമാക്കി

