തൃശൂർ∙ തിരുവിലാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ, മൊബൈൽ ഫോണിനെ സംബന്ധിച്ച് വിശദമായ അന്വേഷണം. മൊബൈലിലെ ബാറ്ററി അതിയായ മർദ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുതപ്പിനുള്ളിൽവച്ച് മൊബൈൽ ഉപയോഗിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരിക്കാമെന്നും സൂചനയുണ്ട്.
അപകടത്തിന് ഇടയാക്കിയ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നത് ഒറിജിനല്‍ ബാറ്ററിയാണോ എന്ന് പരിശോധിക്കും. രണ്ടര വര്‍ഷം മുന്‍പ് ബാറ്ററി മാറ്റിയിരുന്നു. അതേസമയം മരണ കാരണം തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏകമകൾ ആദിത്യശ്രീ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. ഫോൺ പൂർണമായും തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു.

