കോവിഡ് വ്യപനം കൂടുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്.72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു.
നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.
ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു. ഗുരുതര രോഗികള്‍ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് നല്‍കും. അതേസമയം ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണം.

