ഇടത് സര്‍ക്കാറിെനതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
സര്‍ക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇടയലേഖനത്തിന്‍റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു.
വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം.
രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു
സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോടാണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വര്‍ധനവിന് എതിരാണ്. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്‍റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.
തനിക്കെതിരെ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികള്‍ക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം. തനിക്കുള്ളത് തൊഴിലാളി താല്‍പര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

