ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ദില്ലി പൊലീസ് വിട്ടയച്ചു.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും വിട്ടയച്ചിരുന്നില്ല. പിന്നാലെ എത്തിയ അഭിഭാഷകരെയും പൊലീസ് തടഞ്ഞിരുന്നു.
ജെഎൻയു സർവകലാശാലയ്ക്ക് പിന്നാലെയാണ് ജാമിഅ മില്ലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. എന്നാൽ സർവകലാശാല ഇത് വിലക്കി. വിലക്ക് മറികടന്നു പ്രദർശനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികളിൽ 5 പേരെ പൊലീസ് ഇന്നലെ രാവിലെ കരുതൽതടങ്കലിലാക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചു വൈകുന്നേരം നടത്തിയ പ്രകടനത്തിനിടെയാണ് കൂടുതൽ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത്.