
കോട്ടയത്ത് അഭിഭാഷക ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ആരോപണവുമായി ജിസ്‌മോളുടെ സഹോദരൻ രംഗത്തെത്തി.പണത്തിന്റെയും നിറത്തിന്റെയും പേരിൽ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.നിരന്തരമുള്ള ഗാർഹിക പീഡനമാണ് ജിസ്മോളെയും മക്കളായ നേഹ,നോറയെയും മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യങ്ങൾ ഏറ്റുമാനൂർ പൊലീസിന് മുമ്പാകെ നൽകിയ മൊഴിയിലും കുടുംബം ആവർത്തിച്ചു. സമ്പത്തിന്റെയും നിറത്തിന്റെയും പേരിലായിരുന്നു ഈ പീഡനങ്ങൾ മുഴുവനും നടന്നതെന്നും സഹോദരൻ ജിറ്റു പറഞ്ഞു.മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. മുൻപ് ജിസ്‌മോൾക്ക്ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
അച്ഛൻ തോമസിനെയും സഹോദരൻ ജിറ്റുവിന്റേയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുടുംബത്തിന്റെ മൊഴി പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ 3 മണിക്ക് ജിസമോളുടെയും മക്കളുടെയും സംസ്കാരം നടക്കും. ഭർത്താവിന്റെ ഇടവക പള്ളിയുടെ പാരിഷ് ഹാളിൽ ഒരു മണിക്കൂർ പൊതുദർശനവും ഉണ്ടാകും.