ഭോപ്പാൽ: വിവാഹം കഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് കാമുകിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് പ്രകോപിതനായ യുവാവ് വീഡിയോ നിർത്താൻ ആവശ്യപ്പെടുകയും കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവർത്തിച്ച് ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബോധരഹിതയായ യുവതിയെ ഇയാൾ പൊക്കിയെടുത്ത് നിലത്ത് നിർത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
പ്രാഥമിക വിവരമനുസരിച്ച്, വീഡിയോയിൽ കാണുന്ന യുവാവ് മൗഗഞ്ച് ഏരിയയിലെ ധേര ഗ്രാമവാസിയാണെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് (എസ്ഡിഒപി) നവീൻ ദുബെ പറഞ്ഞു. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പീഡനവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി നൽകാൻ യുവതി തയ്യാറായില്ല. പ്രതിയെ ഐപിസി സെക്ഷൻ 151 (പൊതു സമാധാനത്തിന് ഭംഗം വരുത്തൽ) പ്രകാരം കസ്റ്റഡിയിലെടുത്തതായും പിന്നീട് വിട്ടയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ആദ്യം കേസെടുക്കാൻ പൊലീസ് വിസ്സമ്മതിച്ചെന്നും ആരോപണമുയർന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോഴാണ് പ്രതിക്കെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണ്. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

