തിരുവനന്തപുരം: ശ്വാസകോശ രോഗങ്ങൾ അകറ്റുന്നതിനായി മരുന്നുകൾ ഉപയോഗിക്കാതെയുളള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡിന്റെ പുതിയ വകഭേദങ്ങൾ രൂപപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ കൂടിവരുന്ന സാഹചര്യമായതിനാൽ ഇവയെ മരുന്നുകൾ ഉപയോഗിക്കാതെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ‘കേരളത്തിൽ ഇപ്പോൾ കൊവിഡ് കേസുകൾ താരതമ്യേന കുറവാണ്. എന്നാൽ ആഘോഷ സമയമായതിനാലും രാജ്യത്ത് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചതിനാലും സംസ്ഥാനത്ത് കേസുകൾ കൂടാനുളള സാധ്യതയുണ്ട്. അതിനാൽ വൈറസുകൾ കാരണമാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളെയും തടയാൻ വേണ്ടിയാണ് മാർഗരേഖ പുറത്തിറക്കുന്നത്’, മന്ത്രി വ്യക്തമാക്കി.
എല്ലാവരും മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം, കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസകോശ അണുബാധകൾ കൂടുതലായി പകരാൻ സാധ്യതയുള്ളത് അടച്ചിട്ട മുറികൾ, മാർക്കറ്റുകൾ കടകൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങൾ, മുഖാമുഖം വരിക എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളിൽ നിർബന്ധമായും ഔഷധേതര മാർഗനിർദേശങ്ങൾ പാലിക്കണം, പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത് എന്നിവയാണ് മാർഗരേഖയിലെ പ്രധാന മാർഗ നിർദ്ദേശങ്ങൾ.
കൂടാതെ പ്രായമായവരും രോഗാവസ്ഥയുള്ളവരും കൊവിഡ് മുൻകരുതൽ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിലൂടെ കൊവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കുമെന്നും നിർദേശത്തിൽ പറയുന്നു. ശരിയായ വായു സഞ്ചാരം ഉറപ്പാക്കുന്നതിലൂടെ വൈറസിന്റെ വ്യാപനം കുറയ്ക്കാനാകുമെന്നും അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകൾക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കണമെന്നും മാർഗ രേഖയിൽ നിർദേശിക്കുന്നു. കൊവിഡ് ബാധിതരായ എല്ലാ രോഗികളിലും നിർബന്ധമായും പ്രമേഹ പരിശോധന നടത്തണമെന്നും കൂടാതെ ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കണമെന്നും പുതിയ മാർഗ രേഖയിൽ പറയുന്നു.

