ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കും.ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. ഇന്ത്യയിലാണ് ഋഷി സുനകിൻ്റെ വേരുകൾ. പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി. ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.
ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂത്തിയുടെ ഭർത്താവാണ് അദ്ദേഹം.193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോർഡന്റ് നേടിയത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു.2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.
പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്.യോക്‌ഷെറിൽനിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയിൽ തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയനാണ് അദ്ദേഹം. സമ്മർദം നിറയുന്ന സാഹചര്യങ്ങളിൽ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയേയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ പിടിക്കുന്നയാളാണ് ഋഷി. തന്റെ പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓർമിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഇന്ത്യയിൽ സന്ദർശനം നടത്താനും അദ്ദേഹം മടിക്കാറില്ല. ഭാര്യ അക്ഷിതയുമായി ബെംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്. അതേസമയം ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളവിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്.
‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാർക്ക് ദീപാവലി ആശംസകൾ നേരുന്നു’ എന്ന് അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാര്‍ഥിക്കേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്.

