വയനാട് വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരോടൊപ്പം മറ്റുള്ളവരെയും ഇടുന്നതായി പരാതി.
പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഇപ്പോൾ ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും കോവിഡ് പോസിറ്റീവായ തടവുകാരാണ്. ബാക്കിയുള്ള മുഴുവൻ പേർക്കും കോവിഡ് ലക്ഷണവുമുണ്ട്.
തടവുകാരുടെ ജയിലിലെ അവസ്ഥയും ദുരിതം നിറഞ്ഞതാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച രണ്ടുപേർക്ക് മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള എട്ടു മുറികളിൽ ഒരെണ്ണം പാചകപ്പുര കൈകാര്യം ചെയ്യുന്നവർക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവർക്കും മറ്റൊരെണ്ണം കോവിഡ് പോസിറ്റിവായി എത്തുന്നവർക്കും. ബാക്കി അഞ്ചെണ്ണത്തിലാണ് ഇത്രയും പേരെ താമസിപ്പിച്ചിരിക്കുന്നത്.