സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ച കേസിൽ പാറശ്ശാല സ്വദേശി എബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലാണ് പാറശാല സ്വദേശി എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ എബിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് വി കെ സനോജ് മുന്നോട്ടുവയ്ക്കുന്നത്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ചു; പാറശ്ശാല സ്വദേശി എബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു

