ഏഷ്യൻ ഗെയിംസ് ട്രയൽസ് വിവാദത്തിൽ മറുപടിയുമായി വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും.തങ്ങളെ ട്രയൽസിൽ നിന്നൊഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. ഇരുവരെയും ട്രയൽസിൽ നിന്ന് ഒഴിവാക്കി ഏഷ്യൻ ഗെയിംസിന് യോഗ്യത നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്. ട്രയൽസ് നടത്തുന്നതിന് എതിരല്ലെന്നായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ പ്രതികരണം. യുവതാരങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ സന്തോഷമുണ്ടെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
താൻ തെറ്റായി എന്തേലും ചെയ്താൽ ഗുസ്തിയിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് ബജ്റങ് പൂനിയ പ്രതികരിച്ചു. യുവതാരങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം വേണം. ഉത്തരം നൽകാൻ തയ്യാറാണെന്നും ബജ്റങ് പൂനിയ വ്യക്തമാക്കി. അതിനിടെ വിഷയം കോടതിയിൽ എത്തിയതിൽ ഇരു താരങ്ങളും നിരാശ രേഖപ്പെടുത്തി.
വിനേഷ് ഫോഗട്ടിനെയും ബജ്റങ് പൂനിയയെയും ഏഷ്യൻ ഗെയിംസ് ട്രയൽസിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. അണ്ടർ 20 ലോക ചാമ്പ്യൻ അന്തിം പംഗല്‍, അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻ സുജീത് കല്‍കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. യാതൊരു ഇളവും നല്‍കാതെ ട്രയല്‍സ് നടത്തണമെന്നും നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കണം എന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. വാദം നിലനില്‍ക്കില്ലെന്നായിരുന്നു ഹർജി തള്ളുമ്പോൾ കോടതി വ്യക്തമാക്കിയത്.

