കൊച്ചിയുടെ വികസനത്തിന് കുതിപ്പേകാനായി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി.
ഏപ്രിൽ 27 ന് വൈറ്റില- കാക്കനാട് റൂട്ടിലുള്ള സർവീസ് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
വാട്ടർ മെട്രോ പ്രവർത്തനം ആരംഭിക്കുന്നതോടെ പരിസ്ഥിതി മലിനീകരണം കുറയുമെന്നാണ് കരുതുന്നത്.
വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്.

