ജില്ലയിൽ ചികിത്സയിലുള്ളത് 29,279 പേർ 23,204 പേരും വീടുകളിൽ ജാഗ്രത കൈവിടരുത്
കോവിഡ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചു ജില്ലയിൽ ചികിത്സയിലുള്ളത് 29,279 പേർ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അനുദിനം കൂടുമ്പോഴും രോഗം ബാധിക്കുന്നവരിൽ ഭൂരിഭാഗം പേരും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ആശ്വാസം. ആകെയുള്ള രോഗികളിൽ
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത 23,204 പേർ വീടുകളിൽ തന്നെയാണ് കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ജാഗ്രതാ സമിതികളും വീടുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തവരെ മാറ്റി പാർപ്പിച്ച് ചികിത്സിക്കാൻ താല്കാലിക ചികിത്സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാനിടയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളിലെ സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തുന്നുണ്ട്. ജില്ലയിലെ ആംബുലൻസുകൾ ഓക്സിജൻ സിലിണ്ടറോടുകൂടി സജ്ജമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. രോഗവ്യാപനത്തെ മറികടക്കാൻ ജനങ്ങളുടെ ജാഗ്രത പരമപ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏപ്രിൽ 16നു ശേഷം തുടർച്ചയായി 20 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നു നിൽക്കുന്ന 454 കണ്ടെയ്ന്മെന്റ് സോണുകളിലും 94 ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണു കളിലും 28 തദ്ദേശ സ്ഥാപനങ്ങളിലും സി.ആർ. പി.സി. 144 പ്രകാരമുള്ള നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലെ രോഗ വ്യാപനത്തോത് സംസ്ഥാന ശരാശരിയെക്കാൾ കൂടിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും വിപുലമായ ചികിത്സ സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങളിലാണ്.
മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കിയ പി.എം.എസ്.എസ്.വൈ.ബ്ലോക്ക് ഞായറാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി. രണ്ട് നിലകളിലായി 160 കിടക്കകൾ ആണുള്ളത്. 600-ഓളം രോഗികൾക്ക് പ്രവേശനം നൽകാനാവും വിധം ഇവിടെ കൂടുതൽ വാർഡുകളുടെ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ആറ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും രണ്ട് സെക്കന്‍ഡ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തനം തുടങ്ങി.തദ്ദേശ സ്ഥാപങ്ങൾക്ക് കീഴിൽ മൂന്ന് ഡി. സി. സി (ഡോമിസൈൽ കെയർ സെന്റർ )കളും തുറന്നു. തദ്ദേശ സ്ഥാപനങ്ങൾതോറും കണ്ട്രോൾ റൂമുകൾ തുറന്ന് പ്രാദേശിക തലത്തിൽ സ്ഥിതി വിലയിരുത്തി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികൾക്കായി 858 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 544 എണ്ണത്തിൽ രോഗികളുണ്ട്. എഫ്.എല്‍.ടി.സികളിലുള്ള 943 കിടക്കകളിൽ ൽ 255 എണ്ണത്തിലാണ് രോഗികൾ ഉള്ളത്. എസ്.എല്‍.ടി.സി.കളില്‍ 330 കിടക്കകളും ഡിസിസി കളിൽ 160 കിടക്കകളും ഉണ്ട്. എസ്. എൽ. ടി. സി കളിൽ 190 രോഗികൾ ഉണ്ട്. ഡി സി സി കളിൽ ഇതുവരെ രോഗികൾ എത്തിയിട്ടില്ല. സ്വകാര്യ ആശുപത്രികളിലുള്ള 1446 കിടക്കകളിൽ 1014 എണ്ണത്തിൽ രോഗികൾ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 144 -ഉം സർക്കാർ ആശുപത്രികളിൽ 99 -ഉം ഐ സി യു സൗകര്യമുള്ള കിടക്കകളുണ്ട്.
ഗവ. മെഡിക്കൽ കോളേജിൽ 37 വെന്റിലേറ്റർ ഉണ്ട്. ഇതിൽ 16എണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 50വെന്റിലേറ്ററുകളിൽ 19 എണ്ണത്തിൽ രോഗികളില്ല.
ജില്ലയില്‍ 63726 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 372995 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 351 പേര്‍ ഉള്‍പ്പെടെ 2046 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് .

