സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി കോട്ടയം സ്വദേശിനിയെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും. നടി മുൻപു നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ് അറിയിച്ചു.
ശുചിമുറിയിൽ ഒളിച്ചില്ലായിരുന്നെങ്കിൽ തന്നെയും പീഡിപ്പിച്ചേനെ എന്നായിരുന്നു നടിയുടെ മൊഴി. മാർച്ച് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ലഹരി കലര്‍ന്ന ജൂസ് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി നടിയാണ് പെൺകുട്ടിയെ കോഴിക്കോട്ടേക്കു ക്ഷണിക്കുന്നത്. ഫ്ലാറ്റിൽ എത്തുന്നതുവരെ സീരിയൽ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും കാണാതായെന്നും യുവതിയുടെമൊഴിയിലുണ്ട്. എന്നാൽ സത്യാവസ്ഥ അറിയാതെയാണ് പെൺകുട്ടിയെ താൻ ഫ്ലാറ്റിൽ എത്തിച്ചതെന്നാണ് നടി പൊലീസിനോട് പറഞ്ഞത്.

