മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ വന്നതിന് പിന്നാലെ മൗനം വെടിഞ്ഞ് തോഴി വി കെ ശശികല.വിദേശ ചികിത്സയെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തള്ളിയത് ജയലളിത തന്നെയെന്ന് ശശികല പറഞ്ഞു.ചെന്നൈ ഹാള്‍സ് റോഡിലുള്ള വൃദ്ധമന്ദിരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ വ്യക്തിപരമായി ജയലളിതയോട് വിദേശത്ത് പോയി ചികിത്സിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ചെന്നൈ മെഡിക്കല്‍ ഹബ്ബാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാരുടെ അടക്കം നിര്‍ദ്ദേശം ജയലളിത തള്ളുകയായിരുന്നു. ജയലളിതയുടെ രോഗം ഭേദമായി വരുന്നുമുണ്ടായിരുന്നു. എന്നാല്‍ പെട്ടന്ന് ഒരു ദിവസം ഹൃദയാഘാതമുണ്ടായി. ടിവി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടയിലായിരുന്നു ഇതെന്നും ശശികല പറയുന്നു.ഒക്ടോബര്‍ രണ്ടാ വാരത്തിലായിരുന്നു ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹതയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു.