ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് വിലക്ക് ഏർപ്പെടുത്തി ബിഷപ് റെമജിയോസ് ഇഞ്ചനാനിയിൽ . ഫാ.അജിയെ വിചാരണ ചെയ്യാൻ രൂപവത്കരിച്ച മത കോടതിയുടെ വിചാരണ തീരുന്നതുവരെയാണ് വിലക്ക്.കത്തോലിക്കാ സഭയിലെ വൈദികനായി തുടരാൻ ഫാ.അജി ആഗ്രഹിക്കുന്നുണ്ടങ്കിൽ മാത്രമേ ഈ വിലക്കുകൾ ബാധകമാകുകയുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ കാലയളവിൽ കോഴിക്കോട് മേരിക്കുന്നിലെ രൂപതാ വൈദിക മന്ദിരത്തിൽ താമസിക്കണം. വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റൊരിടത്തും കുർബാന അർപ്പിക്കാൻ പാടില്ലെന്നും പരസ്യമായി കുർബാന സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
കുമ്പസാരിപ്പിക്കാനായി ഫാ.അജിക്ക് നൽകിയ അനുവാദം പിൻവലിച്ചതായും ബിഷപ് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ മരണസന്നനായ ഒരാൾ ആവശ്യപ്പെട്ടാൽ കുമ്പസാരിപ്പിക്കാം.
വൈദിക മന്ദിരത്തിൽ അല്ലാതെ വേറെ എവിടേയും താമസിക്കാൻ പാടില്ല. വൈദിക മന്ദിരം ഡയറക്ടറുടെ മുൻകൂർ അനുമതി കൂടാതെ യാത്ര ചെയ്യാനും ആരേയും സന്ദർശിക്കാനും പാടില്ല എന്നും ഉത്തരവിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ എഴുതാൻ പാടില്ല, ടി.വി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്, മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതു മീറ്റിങ്ങിൽ പങ്കെടുക്കരുത്, പൊതു വേദികളിൽ പ്രസംഗിക്കരുത് എന്നിവയും ഉത്തരവിൽ പറയുന്നുണ്ട്.
മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഏപ്രിലിൽ നൂറാംതോട് പള്ളിയിലേക്ക് മാറ്റിയെങ്കിലും ചുമതലയേറ്റെടുത്തില്ല. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോയി. വൈദികനെ ആദ്യം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതു പിൻവലിച്ചശേഷമാണ് വിചാരണയ്ക്ക് ട്രിബ്യൂണലിനെ നിയമിച്ചത്. കാനോനിക നിയമം അറിയാവുന്ന വൈദികനെ വക്കീലായി നിയമിക്കാം.

