കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇന്നും പ്രതിഷേധം.പ്ലാന്റ് നിർമാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി.പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു.പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.നിര്‍മ്മാണത്തിനെതിരെ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടക്കുക.റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയതോടെയാണ് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചത് . ഇന്നലെ പ്ലാന്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളേയും സമരക്കാര്‍ തടഞ്ഞിരുന്നു.