വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. അതിര് കടന്ന നടപടിയിലേക്ക് ഗവർണറെ എത്തിച്ചതിൽ സർക്കാരിനും പങ്കുണ്ട്. മാനദണ്ഡം ലംഘിച്ച് ആണ് നിയമനങ്ങൾ നടന്നത്. സർവകലാശാല നിയമനങ്ങളിൽ ഉൾപ്പെടെ മാനദണ്ഡം ലംഘിക്കുന്ന നടപടി ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ് പി എം എ സലാം പറഞ്ഞു.ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ പറഞ്ഞു.തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിന്റെ പ്രസ്താവന
ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം.
കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിൻ്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിൻ്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി. ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണ്. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും

