ഉത്തരാഖണ്ഡിൽ 17കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുൽകിത് ആര്യയുടെ റിസോർട്ടിൻ്റെ കെട്ടിടത്തിനു തീവച്ച് നാട്ടുകാർ. പൊട്ടിയ ജനാലകളിലൂടെ പുക പുറത്തുവരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീ ഉടൻ അണച്ചതായാണ് വിവരം. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശ പ്രകാരം കൊലപാതകം നടന്ന റിസോർട്ടിൻ്റെ ഒരു ഭാഗം ബുൾഡോസർ കൊണ്ട് പൊളിച്ചിരുന്നു.ബിജെപി ഭരിക്കുന്ന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. റിസോര്‍ട്ട് തകര്‍ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയാണ് ഉത്തരവ് നൽകിയത്.പുൽകിത് ആര്യയുടെ പിതാവും മുൻമന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയേയും ബിജെപിയിൽ നിന്നും പുറത്താക്കി. നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിജെപി അറിയിച്ചു. അങ്കിത് ആര്യയെ ഉത്തരാഖണ്ഡ് പിന്നോക്ക വിഭാഗ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തു നിന്നും ബിജെപി സർക്കാർ മാറ്റിയിട്ടുണ്ട്.ഋഷികേഷിനു സമീപമാണ് പുൽകിത് ആര്യയുടെ റിസോർട്ട്. ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിതയെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുൽകിതും മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് അങ്കിതയെ കൊലപ്പെടുത്തിയെന്ന് കണ്ടത്തിയത്. ഈ രണ്ട് പേരും അറസ്റ്റിലായി. ഇന്ന് പുലർച്ചെ കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി.പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റിസോര്‍ട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾ കണ്ടെത്തി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ റിസോര്‍ട്ടുകളിലും പരിശോധന നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ സെപ്റ്റംബർ 21ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഉത്തരാഖണ്ഡിൽ 17കാരിയുടെ കൊലപാതകം;റിസോർട്ടിനു തീവച്ച് നാട്ടുകാർ, ബിജെപി നേതാവിനെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

