സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്ത് ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ്.എഡിൻബറോയിലെ ജനറൽ അസംബ്ലിയിലെ അംഗങ്ങൾ വർഷങ്ങളുടെ പ്രചാരണത്തെത്തുടർന്നാണ് ഇപ്പോൾ സഭാനിയമം മാറ്റാൻ വോട്ട് ചെയ്തിരിക്കുന്നത്. 274 പേരാണ് സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം 136 പേർ ഇതിനെതിരായി വോട്ട് ചെയ്തു. ജനറൽ അസംബ്ലിയുടെ മോഡറേറ്റർ റവ. ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് പറഞ്ഞത്, ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ് ഒരു വിശാലമായ പള്ളിയാണ്. അതിനാൽ തന്നെ അതിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്തമായ വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കും എന്നാണ്.
തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, സഭയിലെ അംഗങ്ങൾ നിരവധി തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചർച്ചകളുണ്ടാവുകയും ചെയ്‍തിട്ടുണ്ട്. അക്കൂട്ടത്തിൽ താൻ ഒരു ഗേ ആണ് എന്ന് തുറന്നു പറഞ്ഞ ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ ആദ്യത്തെ പുരോഹിതനായ റവ സ്കോട്ട് റെന്നിയും ഉൾപ്പെടുന്നു. എന്നാൽ, അദ്ദേഹത്തിന് തന്റെ പങ്കാളിയെ മതപരമായ ചടങ്ങിലൂടെ വിവാഹം കഴിക്കാനായിരുന്നില്ല,
സംശയത്തിലായിരിക്കുന്ന ആളുകളെ പോലും സഹായിക്കാനാവുന്ന തരത്തിലുള്ള നിലപാടുകൾ സഭ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.തന്റെ വിവാഹം ഒരു മനോഹരമായ അനുഭവം ആയിരുന്നു. തന്റെ ഭർത്താവ് ഡേവ് തന്റെ ജീവിതം എല്ലാതരത്തിലും പൂർണമാവാൻ സഹായിച്ചു. സ്ത്രീയും പുരുഷനും വിവാഹിതരാവുന്നത് പോലെ തന്നെയാണ് രണ്ട് സ്ത്രീയോ രണ്ട് പുരുഷനോ വിവാഹം ചെയ്യുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി.