അറസ്റ്റിലായ ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാൽ സിഗിനെ ദിബ്രൂഗഢ് സെൻട്രൽ ജയിലിലേക്ക് മാറ്റി.ഇന്നലെയാണ് അമൃത് പാൽ സിംഗ് പോലീസിൽ കീഴടങ്ങിയത്. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയതും അതീവ സുരക്ഷിതവുമായ ജയിലുകളിലൊന്നാണ് ഇത്. ഇതേ ജയിലിൽ അമൃത് പാൽ സിംഗിന്റെ എട്ട് സഹായികളും ഉണ്ട്.
പഞ്ചാബിൽ അറസ്റ്റിലായ അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന്റെ കാരണം പുറത്ത് വിട്ടിട്ടില്ലെങ്കിലും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്, ഉത്തരേന്ത്യൻ ജയിലുകളിൽ അമൃത്പാലുമായോ വിഘടനവാദ പ്രസ്ഥാനവുമായോ ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നാണ്.
മാർച്ച് 18നാണ് പഞ്ചാബ് പോലീസിൽ നിന്ന് അമൃത്പാൽ സിംഗ് രക്ഷപ്പെടുന്നത്. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഖലിസ്ഥാൻ അനുകൂലിയായ അമൃതപാൽ സിംഗിന്റെ അനുയായികൾ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് വാളുകളും തോക്കുകളുമായി അജ്നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അമൃത്പാലിനെ പിടികൂടാനുള്ള നടപടി ആരംഭിച്ചത്.

