ബലാത്സംഗ കേസിൽ പ്രതിയായ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെ യാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.
ബലാത്സംഗ പരാതിക്ക് പിന്നാലെ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.