ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു.
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. ബദർപൂർ അതിർത്തിയിൽ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇപ്പോൾ യാത്ര പുരോഗമിക്കുന്നത്. കൊവിഡിൻറെ പേരിൽ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിർത്തി വയ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
അതേസമയം വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യത്തെ ജാഗ്രത കൂട്ടുകയാണ് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.