അന്തരിച്ച മുതിർന്ന കോൺഗ്രസ്നേതാവും എംഎൽഎയുമായ പി.ടി തോമസിന് യാത്രാമൊഴി നൽകി ആയിരങ്ങൾ. ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂആയിരങ്ങളാണ് എത്തിയത് . ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി തൊടുപുഴയിലെത്തിച്ചു. മുദ്രാവാക്യം വിളികളിലൂടെയാണ് തങ്ങളുടെ പഴയ എംഎൽഎയെ തൊടുപുഴ സ്വീകരിച്ചത്. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് അടക്കമുള്ളവർ അവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ജന്മനാടിന്റെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. വിലാപ യാത്രയില്‍ ആയിരങ്ങളാണ് തങ്ങളുടെ പി.ടിയെ അനുഗമിച്ചത്. ഇടുക്കിയില്‍ നിന്ന് പുറപ്പെട്ട വിലാപ യാത്ര തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൂവാറ്റുപുഴയിലെത്തി.
ആദ്യം പാലാരിവട്ടത്ത് വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് എറണാകുളം ഡിസിസി ഓഫീസിലും എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. സമയം വൈകി എത്തുന്നതിനാൽ പൊതുദർശനസമയം കുറച്ചിട്ടുണ്ട്.എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാകും പൊതുദർശനവും സംസ്‌കാര ചടങ്ങുകളും നടക്കുക .അർബുദ ബാധിതനായി കഴിഞ്ഞ ഒരു മാസം വെല്ലൂരിലേ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പി.ടി തോമസ് ബുധനാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

