നടിയെ ആക്രമിച്ച കേസ് അന്വേഷണ തലവൻ എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ.അതിജീവിതയ്‌ക്കൊപ്പമാണെന്ന് അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യര്‍ രംഗത്ത് വരണമെന്ന് കെകെ രമ പറഞ്ഞു.
കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൻറെ നിർണ്ണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സർക്കാർ നടപടി തീർച്ചയായും പെൺവേട്ടക്കാരെ സഹായിക്കാൻ മാത്രമുള്ളതാണ്. കേസന്വേഷണം പൂർത്തീകരിക്കാൻ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം ശേഷിക്കെ തിടുക്കത്തിൽ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുർബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഈ കേസിൽ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകൻ പ്രോസിക്യൂഷൻ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാൻ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം.
സ്ത്രീപീഡനക്കേസുകളിലെ ഈ സർക്കാരിൻറെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പമാണെന്ന് അരങ്ങിൽ അഭിനയിക്കുകയും, വേട്ടക്കാർക്ക് അണിയറയിൽ വിരുന്നുനൽകുകയും ചെയ്യുന്ന സർക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.

