യുക്രൈനില്‍ അധിനിവേശം തുടരുന്നതിനിടെ കാനഡയും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി . അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്.
റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയതിന് പുറമെ റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട് . ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ഉപരോധം കൂടുതല്‍ കടുപ്പിക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം. റഷ്യയുമായി സഹകരിച്ച് നടത്താനിരുന്ന ഒരു വന്‍ ഗ്യാസ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജര്‍മ്മനി പിന്നോട്ടുപോയതും റഷ്യന്‍ സമ്പദ് രംഗത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.
യുദ്ധഭീതി പരക്കുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രദേശങ്ങളിലേക്ക് 460 സൈനികരെക്കൂടി അധികമായി വിന്യസിക്കാന്‍ പദ്ധതിയിടുകയാണെന്നും കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ അറിയിച്ചിട്ടുണ്ട്. യുക്രൈന് അതിര്‍ത്തിയില്‍ സൈനിക വിന്യാസം 24 മണിക്കൂറിനുള്ളില്‍ വളരെ വര്‍ധിച്ചതായി സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

