സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സി.ബി.ഐ ഇതുവരെ സമര്‍പ്പിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും,സി.ബി.ഐ തുടര്‍ച്ചയായി മോദി സര്‍ക്കാരിന്‍റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . 2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് ഇതുവരെ 23 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെട്ട കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്. ഇതിലൂടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് ഇപ്പോള്‍ പൊതുജനത്തിന് ബോധ്യമായെന്നും മുല്ലപ്പള്ളി കുറിച്ചു.