എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും.
നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുന്നോട്ട് വെക്കുന്നത്. അതേസമയം എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക എന്ന ശുപാര്‍ശയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യം തള്ളിയാണ് ബില്ല് പാസ്സാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ടു മിനിറ്റു കൊണ്ടാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ പാസാക്കിയത്.

