കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തും
ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കി. മത്സരാർത്ഥികൾക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 25 മുതൽ 30 വരെ നടക്കും. മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സമയത്ത് മത്സരാർത്ഥികൾക്ക് ഒരു രജിസ്റ്റർ നമ്പറും കോഡ് നമ്പറും ലഭിക്കും. ഈ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ റെക്കോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സംസ്ഥാനതല മത്സരത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനായി നിശ്ചിത സമയം ലഭിക്കും.
രജിസ്‌ട്രേഷനെ കുറിച്ചും വീഡിയോ അപ്‌ലോഡിംഗിനെ സംബന്ധിച്ചുമുള്ള വിവരം www.keralotsavam.com ൽ ലഭിക്കും.
ഈ വർഷം കലാമത്സര ഇനങ്ങളിൽ ഉപന്യാസ രചന, കവിതാരചന, കഥാരചന, ചിത്രരചന, കാർട്ടൂൺ, കളിമൺ ശിൽപനിർമ്മാണം, ഫ്‌ളവർ അറേഞ്ച്‌മെന്റ്, ക്വിസ് മത്സരം, ചെണ്ടമേളം, മൈലാഞ്ചിയിടൽ എന്നിവ ഒഴിവാക്കി 49 ഇനം കലാമത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതല കേരളോത്സവത്തിൽ കലാവിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാരാകുന്നവർക്ക് പ്രത്യേകം ട്രോഫി നൽകും. ക്യാഷ് അവാർഡുകളുമുണ്ട്. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് രാജീവ്ഗാന്ധി സ്മാരക എവർ റോളിങ് ട്രോഫി നൽകും.
യൂത്ത് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് റാംമോഹൻ റോഡിലെ പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ ജൈവപച്ചക്കറി കൃഷിക്കായി 1500 ഗ്രോബാഗുകൾ നിരത്തി നട്ടുപിടിപ്പിച്ച പച്ചക്കറി തൈകൾ വളർന്നു പൊന്തിയപ്പോൾ തൈകൾക്ക് വെള്ളം നനയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പകർത്തിയതിന് നിധിഷ് കൃഷ്ണൻ (കൃഷ്ണഗിരി ഹൗസ്, കിഴർമാഡം പറമ്പ് പി.ഒ, കോഴിക്കോട്, കല്ലായി-673003) കൃഷി വിഭാഗത്തിലെ അവാർഡിന് അർഹനായി.
സാമൂഹ്യപ്രതിബദ്ധത എന്ന വിഷയത്തിൽ കോട്ടയം താഴത്തങ്ങാടി ആറ്റിൽ, ഉടക്ക് വലയിൽ മീൻ പിടിക്കുന്ന തൊഴിലാളി പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ ശേഖരിച്ച് നീക്കം ചെയ്യുന്ന ചിത്രം പകർത്തിയതിന് വിഷ്ണു വി.എസ് (കലാക്ഷേത്രം, കുമരകം പി.ഒ, കോട്ടയം) വിജയിയായി.
കൊറോണയിൽ ഒതുങ്ങിപ്പോകുന്ന ആചാരാനുഷ്ഠാനങ്ങൾ എന്ന തലക്കെട്ടിൽ തെയ്യം എന്ന കലാരൂപത്തിന്റെ ചിത്രം പകർത്തിയതിന് ശ്രീരാഗ് രഘു (കണ്ടംപത്ത് കിഴക്കേ വീട്, അന്നൂർ, പയ്യന്നൂർ പി.ഒ, കണ്ണൂർ) കല എന്ന വിഭാഗത്തിലെ അവാർഡിന് അർഹനായി.
50,000 രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് അവാർഡ്. ഛായഗ്രഹകനും നിർമാതാവുമായ ജോമോൻ ടി. ജോൺ ആയിരുന്നു ജൂറി ചെയർമാൻ. മാർട്ടിൻ പ്രാക്കാട്ട്, രാധാകൃഷ്ണൻ ചക്യാട്ട് എന്നിവരായിരുന്നു അംഗങ്ങൾ