ആദിവാസികൾക്ക് വനാവകാശം നിയമം ആയിരിക്കുന്ന പോലെ കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുന്നതിന് വേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്തിയ കേരള കോൺഗ്രസ് (എം) ചെയർമാനും എം.പിയുമായ ജോസ് കെ മാണി പ്രഖ്യാപിച്ച കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്നവിഷയത്തിൽ നയ രൂപീകരണത്തിനായി കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് ( എം)ന്റെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 23 ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പി.ഡബ്ലയു.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന സെമിനാർ ജോസ് കെ മാണി എം. പി സെമിനാർ ഉദ്ഘാടനം ചെയ്യും.
മുൻ ഫിഷറീസ് മന്ത്രിയും, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ്, തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ എം. എസ് സാജു എന്നിവർ വിഷയാവതരണം നടത്തും. മത്സ്യ ബന്ധന മേഖലയിൽ ഉള്ളവരും , പ്രമുഖരും സെമിനാറിൽ പങ്കെടുക്കുമെന്ന് സംഘടക സമിതി ചെയർമാന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും കൺവീനർ ബേബി മാത്യു കാവുങ്കലും അറിയിച്ചു.
28 മില്യൻ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാജ്യത്തുളളത്. കേരളത്തിൽ മാത്രം 10.44 ലക്ഷം പേരുണ്ടെന്നാണ് കണക്കുകൾ. നിരവധി ബുദ്ധിമുട്ടുകളാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ , കാലാവസ്ഥ വ്യതിയാനം, തീരദേശ ശോഷണം എന്നിവയോടൊപ്പം ടൂറിസം വികസനവും തീരദേശ വികസനവും മത്സ്യതൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.
മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി അവരെ കടൽ വർഗക്കാരായി അംഗീകരിക്കാൻ പട്ടികവർഗ സംരക്ഷണ നിയമത്തിന്റേയും, വനാവകാശ നിയമത്തിന്റേയും മാതൃകയിൽ നിയമ നിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യം പൊതു സമൂഹത്തിന് മനസിലാക്കി നൽക്കുന്നതിനും, മത്സ്യതൊഴിലാളികൾക്ക് ഇനിയും ലഭ്യമാകേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങൾ ചർച്ച ചെയ്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് സെമിനാർ ലക്ഷ്യമിടുന്നതെന്ന് കേരള മത്സ്യതൊഴിലാളി കോൺഗ്രസ് ( എം) സംസ്ഥാന ചെയർമാൻ ബേബി മാത്യു കാവുങ്കൽ അറിയിച്ചു.

