സച്ചിൻ ടെണ്ടുൽക്കർ ലോക ക്രിക്കറ്റിലെ തന്നെ ഏറെ ആരാധകരുള്ള മികച്ച കളിക്കാരനാണ്. എതിരാളികൾ പോലും ആരാധിക്കുന്ന പ്രതിഭാസമാണ് അദ്ദേഹം. ഓരോ ഷോട്ടുകൾക്ക് പോലും പ്രത്യേകം ആരാധകരുണ്ടായിരുന്നുവെന്ന് തന്നെ പറയേണ്ടി വരും. കളിച്ച കളികളിലും വ്യക്തി ജീവിതത്തിലും ജനങ്ങളുടെ മനസ്സിൽ തന്റേതായ ഇടം ഉണ്ടാക്കിയാണ് സച്ചിൻ വിരമിക്കുന്നത്. ഇപ്പോൾ ഇതാ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സച്ചിൻ തന്റെ സ്ട്രോക്ക് പ്ലേയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന ഇന്ത്യ ലെജൻഡ്സ് vs ന്യൂസിലാൻഡ് ലെജൻഡ്സ് മത്സരത്തിൽ മഴ പെയ്തെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ സച്ചിൻ തന്റെ മാസ്റ്റർ ക്ലാസ് പുറത്തെടുത്തു എന്ന് വേണമെങ്കിൽ പറയാം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 5.5 ഓവർ കളി മാത്രമേ സാധ്യമായുള്ളൂ. അപ്പോഴേക്കും പുറത്താകാതെ സച്ചിൻ 13 പന്തിൽ 19 റൺസെടുത്തിരുന്നു. നാല് ഫോറുകൾ ഉൾപ്പെടുന്നതാണ് അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്.
മുൻ ന്യൂസിലൻഡ് പേസർ കെയ്ൽ മിൽസ് എറിഞ്ഞ പന്ത് ഡീപ് ഫൈൻ-ലെഗ് ബൗണ്ടറിയിലേക്ക് നയിക്കുന്ന സച്ചിൻ്റെ മനോഹരമായ ലാപ് ഷോട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിൽ ഇന്ത്യ ലെജൻഡ്സിന് 5.5 ഓവറിൽ 49/1 എന്ന സ്കോർ നേടാനായി. സച്ചിനും സുരേഷ് റെയ്നയും (പുറത്താകാതെ 9) ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. പിന്നീട് മഴ കാരണം മത്സരം ഉപേക്ഷിച്ചു.

