കോട്ടയം∙ എംജി സർവകലാശാലയിൽ നിന്നു സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം. പ്രവര്‍ത്തകരുമായുള്ള വാക്കുതർക്കത്തിനിടെ പൊലീസുകാരന് തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. പ്രവർത്തകർ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.
കെഎസ്യു പ്രവർത്തകർ സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് അകത്തു പ്രവേശിച്ചതോടെയാണ് പൊലീസുമായി വാക്കുതർക്കമുണ്ടായത്. തുടർന്നാണ് ആസഭ്യവർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഗാന്ധിനഗർ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകളാണ് കാണാതായത്. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽനിന്നു നഷ്ടമായത്.

