നല്ല സമയം എന്ന ഉമർ ലുലു ചിത്രത്തിലെ ലഹരി രംഗങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനുമെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കി ഹൈക്കോടതി. പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.
സിനിമയിൽ കാണിക്കുന്ന എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങൾ ലഹരി ഉപഭോഗത്തെ പ്രൊത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. എന്നാൽ സിനിമയിലെ രംഗങ്ങളുടെ പേരിൽ അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ എങ്ങനെ കേസെടുക്കുമെന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. കൊലപാതക രംഗങ്ങുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു. തുടർന്നാണ് എക്സൈസ് കേസിന് നിലനിൽപ്പില്ല എന്ന് നിരീക്ഷിച്ച് കോടതി കേസ് റദ്ദാക്കിയത്.

