പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. കേസിൽ വാദപ്രതിവാദങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയാൻ മാറ്റിവെച്ചത്.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
എന്നാൽ, രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. രാഹുലിന്റെ രാഷ്ട്രീയ ഭാവിയെയും എം.എൽ.എ സ്ഥാനത്തെയും ബാധിക്കാനിടയുള്ള ഈ കേസിലെ വിധി കേരള രാഷ്ട്രീയത്തിൽ വലിയ ഉറ്റുനോക്കലുകൾക്ക് വഴിവെച്ചിരിക്കുകയാണ്.

