ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഉപാധികളോടെ അമ്മയ്ക്ക് ജാമ്യം. കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമായ കുറ്റകൃത്യം ആണെന്നും കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
നിലവിലുള്ള സംഘത്തിന്റെ അന്വേഷണം തൃപ്തിയല്ലെന്നും അന്വേഷണത്തിനായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണമെന്നും വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.കുട്ടിയുടെ ആരോഗ്യസ്ഥിതിയടക്കം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ടീമിനെ ചുമതലപ്പെടുത്തണം. അതുവരെ കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കുട്ടിയെ കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു.
കടയ്ക്കാവൂരില്‍ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ജാമ്യഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 28 നാണ് അമ്മയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

