കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സുവനീർ പുറത്തിറക്കും. 158 പേജുകളിൽ ബഹുവർണത്തിൽ 12000 കോപ്പികളാണ് ഇറക്കുക. കലോത്സവ ചരിത്രം, വിദ്യാഭ്യാസ സാംസ്കാരിക പൈതൃകം, കലോത്സവ മുഹൂർത്തങ്ങൾ, പ്രതിഭകളുടെ രചനകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാവും സുവനീർ. എം ടി വാസുദേവൻ നായർ, പി വത്സല, പ്രൊഫ. ശോഭീന്ദ്രൻ, എം എൻ കാരശ്ശേരി, പി കെ ഗോപി, കൽപ്പറ്റ നാരായണൻ, സന്തോഷ് ജോർജ് കുളങ്ങര, പിടി ഉഷ, ഡോ. കുര്യാസ് കുമ്പളക്കുഴി തുടങ്ങിയവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തും. അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും ലഭിച്ചവയിൽ നിന്നും തെരഞ്ഞെടുത്താണ് സുവനീറിന്റെ പേര് നിശ്ചയിക്കുക. ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന് നൽകി സുവനീർ പ്രകാശനം ചെയ്യും. സുവനീർ കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ അധ്യക്ഷനായി. കൺവീനർ റോയ് മുരിക്കോലിൽ, ജോയിൻറ് കൺവീനർ വടയക്കണ്ടി നാരായണൻ, എഡിറ്റർ ചാർലി കട്ടക്കയം, കെ എം പോൾസൺ, കെ എഫ് ജോർജ്, ജോസ് പൂതക്കുഴി, കെ വി മേരി, ചിപ്പി രാജ്, റീത്ത അഗസ്റ്റിൻ, കെ നൗഷാദ്, അനിൽ ജോൺ, ജിൽസ് തുടങ്ങിയവർ സംസാരിച്ചു.
പടം: കേരള സ്കൂൾ കലോത്സവം സുവനീർ കമ്മിറ്റി യോഗത്തിൽ ഡി ഡി ഇ മനോജ് മണിയൂർ സംസാരിക്കുന്നു.
61-മത് കേരള സ്കൂൾ കലോത്സവം; 158 പേജുകളിൽ ബഹുവർണത്തിൽ സുവനീർ പുറത്തിറക്കും

