തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേയിൽ സർക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ബഫർസോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ സർവേ നടത്തി കൃത്യമായ വിവരങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. 2020-21ൽ നടത്തിയ സർവേ ആണ് സർക്കാർ പ്രസിദ്ധീകരിക്കാൻ പോകുന്നത്. പുതിയ സർവേ നടത്തി റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശമുള്ളപ്പോൾ, പഴയ സർവേയുമായി ചെന്നാൽ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കും എന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ? മാപ്പിൽ പരാതിയുള്ളവർ പരാതി നൽകണമെന്നാണ് സർക്കാർ പറഞ്ഞത്. ഒരു സാധാരണക്കാരൻ എങ്ങനെയാണ് മാപ്പിൽ തന്റെ വീടോ സ്ഥലമോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കി പരാതി നൽകുക?’, പ്രതിപക്ഷ നേതാവ് ചോദിച്ചു.
നേരിട്ടുള്ള സർവേ നടത്താൻ ലഭിച്ച സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ല. ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണവും അവ്യക്തമാണെന്നും സർക്കാരിന് ബോധ്യമായി. എന്നിട്ടും മൂന്നുമാസക്കാലം ആ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. ഇപ്പോൾ അത് പ്രസിദ്ധീകരിക്കുകയും വിവാദമാകുകയും ചെയ്തപ്പോഴാണ് നേരിട്ട് സർവേ നടത്തുമെന്ന് പറയുന്നത്. ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ എല്ലാ വില്ലേജുകളിലും എല്ലാ പഞ്ചായത്ത് വാർഡുകളിലും എത്ര കെട്ടിടങ്ങളുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. സുപ്രീംകോടതിയോട് കുറച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ സമയം കൊണ്ട് നേരിട്ടുള്ള സർവേ നടത്താൻ സാധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

