ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം.
സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. അതേസമയം, ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്നാണ് സംഘടനകളുടെ പൊതുവികാരം.
കാർഷിക നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കർഷക ഉപരോധത്തെ തുടർന്ന് ഡൽഹി- മീററ്റ്, ഡൽഹി- ജയ്പൂർ ദേശീയപാതകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.