പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഏഴുപേരുടെയും പരിക്ക് ഗുരുതരമല്ല.ശബരിമലയില്‍ ദർശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പ ഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസില്‍ 34 പേരാണ് ആകെയുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം.കൂടാതെ ഇന്നലെ ശബരിമലയിലേക്കുള്ള സ്വാമി അയ്യപ്പന്‍ റോഡില്‍ ശര്‍ക്കരുമായി പോവുകയായിരുന്ന ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ട്രാക്ടര്‍ റോഡിലേക്ക് മാറ്റാനായത്. ഇതിനിടെ,ഇന്നലെ ആന്ധ്രാപ്രദേശില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനുനേരെ പത്തനംതിട്ടയില്‍ കല്ലെറിഞ്ഞ സംഭവതത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ബസ്സിനുനേരെ കല്ലെറിഞ്ഞത്. സംഭവത്തില്‍ ബസ്സിന്‍റെ ചില്ല് തകര്‍ന്നിരുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം: ഒരു കുട്ടി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു

